റാപ്പർ വേടൻ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പുതിയ കാലത്ത് ഏറ്റവും പ്രസക്തമാണെന്ന് സമസ്‌ത എപി വിഭാഗം നേതാവും പ്രാസംഗികനുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി. മുസ്‌ലിം സമുദായത്തിന് വേടനെന്ന് പറഞ്ഞാൽ ഇന്ത്യയിലുള്ള ഏത് സംഗതിയെപ്പോലെയുമാണെന്ന് പറഞ്ഞ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി പ്രത്യേകം പ്രോത്സാഹിപ്പിക്കേണ്ടതോ, രംഗത്തിറക്കേണ്ടതോ ആയ ഒന്നുമല്ല വേടനെന്നും പറഞ്ഞു.
വലിയൊരു തലമുറയെ വേടൻ സ്വാധീനിച്ചുകൊണ്ടിരിക്കുകയാണെന്നും ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി പറഞ്ഞു. ഏഴായിരം പേർക്കിരിക്കാവുന്ന ഗ്രൗണ്ടിൽ വിദ്യാർഥികളും വിദ്യാർഥിനികളും അടങ്ങുന്ന പതിനായിരക്കണക്കിനാളുകളാണ് മണിക്കൂറുകളോളം വേടനെ കേട്ട് കൊണ്ടിരിക്കുന്നത്. വേടന്റെ പിന്നിലുളളവരെ പ്രത്യേകം പഠിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം സമുദായത്തെ പ്രതിസ്ഥാനത്ത് നിർത്തുന്നുണ്ട് എൻ. ആർ മധുവിനെപ്പോലുള്ളവർ. അതിന് ആരും മെനക്കെടേണ്ടെന്നും അത്തരം ദിവാസ്വപ്‌നങ്ങളൊന്നും ആരും കാണേണ്ടന്നും ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി പറഞ്ഞു.
ജന്മിത്ത വ്യവസ്ഥയെ വേടൻ ശക്തമായി വിമർശിച്ചുകൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി നല്ല ആശയമുള്ള വരികൾ കൊണ്ട് ജാതി-ജന്മിത്ത വ്യവസ്ഥയെ അദ്ദേഹം ചോദ്യം ചെയ്‌തുകൊണ്ടിരിക്കുന്നുവെന്നും പറഞ്ഞു. നിങ്ങൾ ഉന്നതകുലജാതന്മാർ ഒന്നുമല്ലെന്നും അങ്ങനെയാണെങ്കിൽ തന്നെ ഒരു ചുക്കുമില്ലെന്നും അദ്ദേഹം പാടുന്നു. ഇത് പലരേയും അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇപ്രകാരം അദ്ദേഹം പലപല കാര്യങ്ങളെയും ചോദ്യം ചെയ്‌തുകൊണ്ടിരിക്കുന്നു. വേടൻ എന്നത് പിന്നീട് അദ്ദേഹം സ്വീകരിച്ച പേരാണ്. അദ്ദേഹത്തിന്റെ അമ്മ ശ്രീലങ്കക്കാരിയാണ്. ഇതൊക്കെ വെച്ച് തീവ്രവാദത്തിലേക്ക് കൊണ്ടുപോയി അദ്ദേഹത്തെ പൂട്ടാനുള്ള ശ്രമങ്ങളും നടന്നുവെന്നും ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി വിമർശിച്ചു.