കേരള തീരത്തോട് ചേർന്ന് തീപിടിച്ച ചരക്ക് കപ്പലായ വാൻഹായ് 503 ലെ കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നത് അപടകരമായ വസ്തുക്കളാണെന്ന് റിപ്പോർട്ട്. ചരക്കുകപ്പൽ തീപിടിച്ച് കത്തിയമരുകയാണ്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ കപ്പൽ മുങ്ങും. അങ്ങനെയെങ്കിൽ കപ്പലിനുള്ളിലെ കണ്ടെയ്നറുകൾ കടലിൽ പതിക്കും. കപ്പൽ മുങ്ങിയാൽ എണ്ണ ചോരാനും കടലിൽ വിഷാംശമുള്ള രാസവസ്തുക്കൾ കലരാനും സാധ്യതയേറെയാണ്. ഇത് വലിയ ദുരന്തത്തിന് കാരണമാകുമെന്ന ആശങ്ക നിലനിൽക്കുകയാണ്.
ഇന്നലെ ഉച്ചയോടെയാണ് കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുന്ന വാൻഹായ് 503 എന്ന ചരക്കുകപ്പൽ ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി ഏകദേശം 90 കിലോമീറ്റർ മാറി ഉൾക്കടലിലാണ് തീപിടിച്ചത്. സിംഗപ്പൂർ കപ്പലിലെ 154 കണ്ടെയ്നറുകളിൽ ആസിഡുകളും ഗൺപൗഡറും ലിഥിയം ബാറ്ററികളുമടക്കം അപടകരമായ വസ്തുക്കളാണെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം കോസ്റ്റ് ഗാർഡിന്റെ രണ്ട് കപ്പലുകൾ കൂടി എത്തി, കപ്പലിലെ തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. സാകേത്, സമുദ്ര പ്രഹരി എന്നീ കപ്പലുകൾ ആണ് സംഭവസ്ഥലത്ത് ഉള്ളത്.
കത്തുന്ന കപ്പലിനെ ടോയ് ഡഗ് ഉപയോഗിച്ച് ഉൾകടലിലേക്ക് കൊണ്ടുപോകുന്നുണ്ട്. കരയിലേക്ക് കൂടുതൽ അടുത്ത് അപകടമുണ്ടാകാതിരിക്കാനാണ് ഇത്. കടലിൽ പതിച്ച കണ്ടെയ്നറുകൾ തെക്ക് കിഴക്കൻ ദിശയിൽ നീങ്ങാനാണ് സാധ്യത. കപ്പലിൽ നിന്നുള്ള എണ്ണപ്പാട കേരളാതീരത്തിന്റെ സമാന്തരദിശയിൽ നീങ്ങാൻ സാധ്യതയുണ്ട്. തീപിടുത്തം ഉണ്ടായ കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകളിൽ ചിലത് അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കോഴിക്കോടിനും കൊച്ചിക്കുമിടയിലായി തീരത്തടിയാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അതേസമയം കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ 18 നാവികരെ മംഗളൂരുവിലെത്തിച്ചു. രക്ഷപ്പെട്ടവരിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പുകശ്വസിച്ച് ആരോഗ്യനില വഷളായ രണ്ട് പേരുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള രണ്ട് പേർക്ക് 35 മുതൽ 40 ശതമാനം വരെ പൊള്ളലേറ്റതായാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
Read more
ചൈനയിൽ നിന്ന് എട്ട് പേർ, തായ്‌വാനിൽ നിന്ന് നാല് പേർ, മ്യാൻമറിൽ നിന്ന് നാല് പേർ, ഇൻഡോനേഷ്യയിൽ നിന്നുമുള്ള രണ്ട് പേരുമാണ് 18 പേരിലുള്ളത്. ഇതിനിടെ അപകടത്തിൽപ്പെട്ട കപ്പലിൽ നിന്ന് കാണാതായ നാല് നാവികരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.