'ചേച്ചി ടാക്‌സ് വെട്ടിക്കാനല്ലേ പറഞ്ഞത്, അതല്ലേ ചെയ്തുള്ളൂ', എന്നാണ് ആരോപണം, ബുദ്ധി കൂടി അവര്‍ കോള്‍ പുറത്തുവിട്ടതോടെ എന്റെ സത്യസന്ധത തെളിഞ്ഞു: ദിയ കൃഷ്ണ

സഹോദരിമാരെ പോലെ കണ്ട ജീവനക്കാരികളില്‍ നിന്നും ഇത്തരമൊരു വഞ്ചന പ്രതീക്ഷിച്ചിരുന്നില്ലെന്ന് ദിയ കൃഷ്ണ. ജീവനക്കാരികളെ വിളിച്ച് കയര്‍ത്ത് സംസാരിക്കുന്ന ഓഡിയോ വീഡിയോ പുറത്തെത്തിയിരുന്നു. ഇങ്ങനെ സംസാരിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും തട്ടിപ്പിനെ കുറിച്ച് മനസിലാക്കിയതിനെ കുറിച്ചുമാണ് ദിയ കൃഷ്ണ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. മാനസികമായ തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്നും മോശം വാക്കുകള്‍ ഉപയോഗിച്ചതില്‍ പ്രേക്ഷകര്‍ തന്നോട് ക്ഷമിക്കണമെന്നും ദിയ പറയുന്നുണ്ട്. താന്‍ ടാക്‌സ് വെട്ടിക്കാന്‍ പറഞ്ഞുവെന്ന് അടക്കം ഇവര്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ പറയുന്നുണ്ട്. എന്നാല്‍ താന്‍ വിളിച്ച് ദേഷ്യപ്പെടുന്ന സമയത്ത് ഇക്കാര്യമൊന്നും പറയുന്നില്ല. ഈ ഫോണ്‍ സംഭാഷണത്തിന്റെ വീഡിയോ എത്തിയതോടെ തന്റെ സത്യസന്ധതയാണ് തെളിഞ്ഞതെന്നും ദിയ വ്യക്തമാക്കി.

ദിയ കൃഷ്ണയുടെ വാക്കുകള്‍:

ഈ പ്രശ്‌നം നടന്നുകൊണ്ടിരുന്ന സമയം തൊട്ടേ ഈ ക്രിമിനല്‍സിന്റെ പേര് പറയണം, മുഖം കാണിക്കണം എന്നു വിചാരിച്ചിരുന്നതാണ്. പക്ഷേ പെണ്‍കുട്ടികളല്ലേ പോട്ടേ, അവരുടെ ഭാവി നശിപ്പിക്കേണ്ട എന്ന് ഓര്‍ത്ത് അതൊന്നും ചെയ്തില്ല. അശ്വിനും അതു തന്നെയാണ് പറഞ്ഞത്. അവര്‍ തെറ്റ് സമ്മതിച്ചു കഴിഞ്ഞാല്‍ നമുക്കൊരു പ്രശ്‌നവുമില്ല. പറ്റിക്കപ്പെട്ടു എന്ന് കണ്ടുപിടിച്ച ദിവസം മുതല്‍ ഒരു തെളിവും പുറത്തുവിട്ടിട്ടില്ല. പക്ഷേ ദൈവമായി അറിഞ്ഞ് ഓരോന്നു ചെയ്യിപ്പിക്കുമെന്ന് പറയില്ലേ. കടയില്‍ സിസിടിവി ഉണ്ട്, ഇതുകൂടാതെ ദൈവത്തിന്റെ ഒരു സിസിടിവിയും ഇതെല്ലാം കാണുന്നുണ്ട്. ഞാനവരോട് 29ന് രാത്രി സംസാരിക്കുന്ന ഫൂട്ടേജ് കണ്ടു, ഞാന്‍ ഇവരെ ഉറങ്ങാന്‍ അനുവദിച്ചില്ലെന്ന് ആരോപിക്കപ്പെടുന്ന രാത്രി. സത്യത്തില്‍ ഇവര്‍ എന്നെ ഉറങ്ങാന്‍ അനുവദിച്ചിട്ടില്ലായിരുന്നു. അതായിരുന്നു ആ രാത്രിയുടെ സത്യാവസ്ഥ.

ഈയൊരു കോള്‍, അവരായി പുറത്തുവിട്ടതാണ്. ബുദ്ധി അവര്‍ക്കൊരുപാട് കൂടിപ്പോയതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്. എന്റെ സത്യസന്ധത അവിടെ തെളിയക്കപ്പെട്ടു കഴിഞ്ഞു. എത്ര വലിയ കുറ്റമാണ് അവര്‍ ചെയ്തതെന്ന തെളിവ് അതില്‍ തന്നെയുണ്ട്. അവരായി അവരുടെ മുഖം വെളിയില്‍വിട്ടു. പിന്നെ നമ്മളായി എന്തുകൊണ്ട് പുറത്തുവിടാതിരിക്കണം. അതുകൊണ്ട് ഞാനും വിചാരിച്ചു പുറത്തുവിടാമെന്ന്. എത്ര രൂപയാണ് ദിവ്യ നിങ്ങള്‍ എന്നെ പറ്റിച്ചതെന്ന് ഞാന്‍ ചോദിക്കുന്നുണ്ട്. അപ്പോള്‍ അവര്‍ വ്യക്തമായി പറയുന്നുണ്ട്, ‘ചേച്ചി അത് ഞങ്ങള്‍ നേരത്തെ ഓപ്പണ്‍ ആയി തുറന്നു പറഞ്ഞതല്ലേ’ എന്ന്. ഇവര്‍ റെക്കോര്‍ഡ് ചെയ്ത കാര്യം എനിക്ക് അറിയില്ലായിരുന്നു. മനസുനൊന്ത് കരഞ്ഞ് മാനസിക നില തെറ്റിയിരിക്കുന്ന സമയത്താണ് ഈ ഫോണ്‍ വിളിക്കുന്നത്. എന്റെ കുഞ്ഞിനും ഇതൊക്കെ ബാധിക്കുന്നുണ്ട്. അന്ന് വെളുപ്പിന് വരെ ഞാനെന്റെ വയറും തടവി ഇരിക്കുകയാണ്.

എല്ലാവരും കസ്റ്റമര്‍ സര്‍വീനെ കുറിച്ചായിരുന്നു പരാതി പറഞ്ഞുകൊണ്ടിരുന്നത്. അതിനൊക്കെ കാരണം ഇവരായിരുന്നു. ഇത്രയും നാള്‍ ഞാന്‍ മാന്യമായാണ് അവരോട് പെരുമാറിയതെന്നും പറയുന്നുണ്ട്. സ്റ്റാഫ് എന്നല്ല കുടുംബത്തിലൊരാള്‍ നമ്മളെ പറ്റിച്ചാല്‍ അത് സഹിക്കാന്‍ പറ്റില്ല. ആദ്യം വന്ന വാര്‍ത്താ അഭിമുഖങ്ങളില്‍ ഞാന്‍ കരയുകയായിരുന്നു. പക്ഷേ ശരി പൂര്‍ണമായി എന്റെ ഭാഗത്താണെങ്കില്‍ എന്തിനു വിഷമിക്കണം, പേടിക്കണം. അതുകൊണ്ട് പിന്നീടുള്ള അഭിമുഖങ്ങളില്‍ ആത്മവിശ്വാസത്തോടെയാണ് ഇരുന്നത്. നിങ്ങളേക്കാള്‍ തറ സൈഡ് ഉണ്ടെന്ന് ഈ വീഡിയോയില്‍ ഞാന്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ അവര്‍ക്ക് തിരിച്ചു ചോദിക്കാം, ‘ചേച്ചി ടാക്‌സ് വെട്ടിക്കാനല്ലേ നമ്മളോട് പറഞ്ഞത്, അത്രയല്ലേ നമ്മള്‍ ചെയ്തുള്ളൂ.’ ചാനലിന് കൊടുത്ത അഭിമുഖങ്ങളിലെല്ലാം ഇവര്‍ എന്നെക്കുറിച്ച് പറഞ്ഞ ആരോപണം ഇതാണ്. പക്ഷേ സ്വന്തമായി റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ ഇതിനെ കുറിച്ചൊന്നും പറയുന്നില്ല. ചേച്ചി പറഞ്ഞിട്ടാണ് ഇതൊക്കെ ചെയ്തതെന്ന് ഒരൊറ്റ തവണ പോലും പറഞ്ഞിട്ടില്ല. ഒരു പോയിന്റും കിട്ടിയില്ലെങ്കില്‍ ജാതിയും മതവുമല്ല ഉപയോഗിക്കേണ്ടത്. ജാതി കാര്‍ഡ് പോലെ അടുത്ത കാര്‍ഡ് ആണ് ആത്മഹത്യ ചെയ്യുമെന്ന ഭീഷണി.

ഈ കോള്‍ ചെയ്യാന്‍ തന്നെ ഒരു കാരണമുണ്ട്. അമേരിക്കയിലുള്ള കസ്റ്റമര്‍ ഞങ്ങളുടെ കമ്പനിയില്‍ പേമെന്റ് നടത്തിയിരുന്നു. ഇത് കേട്ട് ഞാന്‍ ഞെട്ടി. കഴിഞ്ഞ ഒരു വര്‍ഷമായി നമ്മുടെ കമ്പനിയുമായി ചേര്‍ന്ന് റീ സെല്ലിങ് നടത്തുകയായിരുന്നു ഇവര്‍. അതായത് നമ്മുടെ പ്രോഡക്ട് വോള്‍സെയ്ല്‍ റേറ്റിനെടുത്ത് അമേരിക്കയില്‍ സെല്‍ ചെയ്യും. ആ ബിസിനസ് മുഴുവന്‍ വാട്ട്‌സ്ആപ്പ് വഴിയായിരുന്നു നടന്നത്. വിനീതയെ ആയിരുന്നു ഞാന്‍ ഇതൊക്കെ ഏല്‍പിച്ചിരുന്നത്. അതിന് സാലറി കൂടാതെ അധിക പ്രതിഫലവും നല്‍കിയിരുന്നു. ഞാനാണെന്ന് വിചാരിച്ച് കസ്റ്റമര്‍ മെസേജ് അയയ്ക്കുമ്പോള്‍ എന്റെ പേരിലും ഇവര്‍ തിരിച്ചു മറുപടി കൊടുത്തിരുന്നു. വെബ്‌സൈറ്റില്‍ പ്രോഡക്ട് ഓര്‍ഡര്‍ ചെയ്യാതെ വാട്ട്‌സ്ആപ്പ് വഴി ഇവര്‍ ഓര്‍ഡര്‍ എടുക്കും. നമ്മുടെ തന്നെ സ്റ്റോക്ക് വിറ്റ്, ഷിപ്പിങ് ചാര്‍ജും മേടിച്ച് ഓഫീസും ഉപയോഗിച്ച് പൈസ മേടിക്കുന്നു. എന്നിട്ട് ആ പൈസ ചോദിക്കുമ്പോള്‍ ഉത്തരമില്ല. ഈ അമേരിക്കയിലെ റീസെല്ലര്‍ നമുക്ക് അയച്ച പൈസയുടെ സ്‌ക്രീന്‍ഷോട്ട് കയ്യില്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷം 55000 രൂപയാണ് ദിവ്യ ഫ്രാങ്ക്ളിന്റെ അക്കൗണ്ടിലേക്ക് അയച്ചത്. അതു കണ്ടാണ് ഞാന്‍ ദിവ്യയെ വിളിച്ചത്. അപ്പോഴാണ് ദിവ്യ പറയുന്നത്, ചേച്ചി 50000 രൂപയെ ഞങ്ങള്‍ എടുത്തിട്ടുള്ളൂ എന്ന്. ആ 50000 ഒരു കസ്റ്റമറില്‍ നിന്ന് മാത്രം മേടിച്ചതാണ്. അങ്ങനെ എത്ര കസ്റ്റമേഴ്‌സിന്റെ കയ്യില്‍ നിന്നാണ് ഇവര്‍ പൈസ മേടിച്ചിരിക്കുന്നത്.

Read more

ഞാനാണ് ഇവര്‍ മൂന്നു പേര്‍ക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. അതിനെതിരെ ഇവര്‍ എതിര്‍ കേസ് നല്‍കിയിട്ടുണ്ട്. പക്ഷേ അവര്‍ മൂന്നുപേരും എനിക്ക് ചെയ്ത വലിയ സഹായമാണ് അവര്‍ തന്നെ റെക്കോര്‍ഡ് ചെയ്ത് പോസ്റ്റ് ചെയ്ത ഈ വീഡിയോ. ഞാന്‍ ഇത്രയും തെറി വിളിച്ചിട്ടും അവര്‍ക്ക് മിണ്ടാതിരിക്കുകയാണ്. അപ്പോള്‍ തന്നെ അറിയാം, അവര്‍ ക്രിമിനല്‍സ് ആണ്. തെറ്റ് ചെയ്തില്ലെന്ന് ന്യായീകരിക്കാമായിരുന്നു. എല്ലാ ദിവസവും വൈകുന്നേരം നീ അല്ലേ ക്യാഷ് എടുത്ത് തരാന്‍ പറഞ്ഞത്. ടാക്‌സ് വെട്ടിക്കാന്‍ വേണ്ടി എല്ലാ ദിവസവും നമ്മുടെ അക്കൗണ്ടിലേക്ക് പൈസ ഇട്ടു തരാന്‍ നീ അല്ലേടി പറഞ്ഞതെന്ന് പറയാമായിരുന്നല്ലോ. ഇത് അവരുടെ കയ്യില്‍ നിന്നുപോയി. ഞാന്‍ ചീത്ത പറയുന്നതിനിടയില്‍ സോറി പറയുമെന്നും പറയുന്നുണ്ട്. ഒരു തെറ്റും ചെയ്യാത്തവര്‍ എന്തിന് സോറി പറയണം. എന്റെ ഭാഷ മോശമായതില്‍ ക്ഷമ ചോദിക്കുന്നു. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് മൂഡ് സ്വിങ്‌സ് വന്നു, വളരെ ജോളിയായി പോകുന്ന ഞാനാണ് ഞാന്‍. എന്റെ ലിമിറ്റ് ക്രോസ് ചെയ്തു. മാനസിക നില തന്നെ തെറ്റിപ്പോയി. എന്റെ ജീവിതത്തില്‍ ഞാന്‍ പഠിച്ച എല്ലാ മോശം വാക്കുകളും ഞാന്‍ ഈ കോളില്‍ ഉപയോഗിച്ചിട്ടുണ്ട്. എന്നെ ഈ അവസ്ഥയില്‍ കൊണ്ടെത്തിച്ചത് ഇവര്‍ മൂന്നു പേരാണ്. എന്റെ കുഞ്ഞിന്് ഞാന്‍ പറയുന്നതെല്ലാം കേള്‍ക്കാന്‍ പറ്റും. ആ കുഞ്ഞ് പോലും കേള്‍ക്കത്തക്ക രീതിയിലാണ് ഇത്രയും ചീത്ത പറഞ്ഞ് ആ ഫോണ്‍ വിളിച്ചത്. അപ്പോള്‍ എന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.